Tuesday, November 17, 2009

അസലുവിന്റെ ഇത്ത: പി.എന്‍.ഗോപീകൃഷ്ണന്‍,

ചേറ്റുവായിലെത്തുന്ന
കോഴികളും മീനുകളും
പച്ചച്ചായമടിച്ച ഒരു എടുപ്പിന്റെ
പുറകിലെത്തും
അവിടെവെച്ചാണ്‌
അവരുടെ
മരണാനന്തര വിചാരണ നടക്കുക
ന്യായാധിപ : അസലുവിന്റെ ഇത്ത
അപ്പോൾ
വലിയൊരുമീൻ
തന്റെ ഉദാരജീവിതം
വാദിച്ചുതുടങ്ങി
ഒരു തവളപ്പൊട്ടിനെ
വെറുതെ വിട്ടത്‌
ഒരു ചെറുമീനിൽ നിന്നും
വായ്‌ പിൻവലിച്ചത്‌
പിടിച്ചതിനെ
തിന്നാതിരുന്നത്‌
അസലുവിന്റെ ഇത്ത ചോദിച്ചു
അപ്പോൽ നിന്റെ വയർ
നിറഞ്ഞിരിക്കുകയായിരുന്നു,അല്ലേ?
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ശരിയാ,
വയറുനിറഞ്ഞിരിക്കുമ്പോൾ
ഉണരുന്ന മനസ്സാണ്‌ ധർമ്മം
മീൻവായ്‌ അടഞ്ഞപ്പോൾ
ഒരു ഉശിരൻ കോഴി
തന്റെ പിടയെ
കുറുക്കനിൽ നിന്നും രക്ഷിച്ച
കഥപറഞ്ഞു
"മിണ്ടാതിരിയടാ
ബ്രോയിലർ സുരേഷ്‌ ഗോപീ,
നീ പെണ്ണുങ്ങളെ
ആപത്തിൽ നിന്ന് രക്ഷിക്കും
അനാപത്തിൽ വലിച്ചെറിയും"
കോഴിക്കൂട്ടവും
നിശ്ശബ്ദമായി
അസലുവിന്റെ ഇത്ത
മുളകെടുത്തു,മല്ലിയെടുത്തു.
പിന്നീടവർ മിണ്ടിയില്ല
തീൻ മേശയിൽ
അസലുവും കൂട്ടുകാരും
ഇരുമ്പുന്നുണ്ടായിരുന്നു
ഉദാത്തർ
ലോകത്തിന്റെ തീ
ഉള്ളിൽപ്പേറുന്നവർ
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ഇത്ത വിളമ്പിത്തുടങ്ങി
മീൻ തിന്ന് വയറു നിറഞ്ഞവർ
ധർമിഷ്‌ഠരും
കോഴിതിന്ന് നിറഞ്ഞവർ
രക്ഷകരും ആയിത്തീർന്നു
രണ്ടും തിന്നവരിൽ
രണ്ടും ഇരട്ടിച്ചു
തിങ്ങിവിങ്ങി,അവർ പിന്നീട്‌
കായലോരത്തേക്കോ
കടലോരത്തേക്കോ പോയി
അസലിവിന്റെ ഇത്തയ്ക്ക്‌
ഭാഷ തിരിച്ചുകിട്ടി
പിന്നമ്പുറത്തെ മരച്ചുവട്ടിൽ
ചെതുമ്പലുകളോടും
തൂവലുകളോടും
അവർ പറഞ്ഞു:
കൊല്ലുന്ന പാപം
ഊട്ടിയാൽ തീരുമോ?
തിന്നവരുടെ പുണ്യം
ഉടലിനെക്കവിയുമോ?
ആവോ?
ആരോട്‌ ചോദിക്കാൻ
കായലോരത്തോ
കടലോരത്തോ
ഇപ്പോൾ വീണ്‌ കിടപ്പുണ്ടാകുന്ന
ധർമ്മത്തിന്റെയും
ധീരതയുടെയും
സ്വർണ്ണമെഡൽ
മോഹികളോടോ?

Friday, May 01, 2009

ഉപമ

എന്തുണ്ടുവിശേഷം
സുഖം തന്നെയോ
കണ്ടുമുട്ടുന്നവര്‍
ചോദിക്കുമ്പോള്‍
'അങ്ങനെ പോകുന്നു'
എന്നു പറഞ്ഞും
മുഖം കോട്ടിച്ചിരിച്ചും
മടുത്തു ഞാന്‍.
എന്റെ മറുപടി കേ-
ട്ടൊരാള്‍ പോലു-
'മെങ്ങനെ പോകുന്നു'?
എന്നു തിരിച്ചു ചോദിച്ചി-
ല്ലിതേവരെ,ഭാഗ്യം!

അങ്ങനെയാരാനും ചോദിച്ചാ-
ലെങ്ങനെ ഞാനതു
വ്യക്തമാക്കും?
'അങ്ങനെ പോകുന്ന'തിനെ
എന്തിനോടുപമിച്ചുകാട്ടും
വേലിപ്പഴുതിലൂടൊരു
നായ നൂഴുന്നപോലെ
യെന്നാകിലോ?
ചേരയിഴയുന്ന-
പോലെയെന്നകിലോ?
നായ കാല്‍പൊക്കി
മൂത്രിക്കും;
നീയെന്തടയാളം വെക്കും ?
ചേരയാണെങ്കിലും
വേലിമുള്ളില്‍
തോലുറതൂക്കി-
ക്കടന്നുപോകും
നീയോ?

നില്‍ക്കട്ടെ നില്‍ക്കട്ടെ
ഇപ്പോള്‍ പിടികിട്ടി
നായ്‌ അതിരിന്മേലെന്നപോലെ
ഞാനിക്കടലാസുതാളില്‍
മഷിക്കുന്നു
വേലിമുള്ളില്‍ ചേര-
യെന്നപോല്‍ ഭാഷയില്‍
തോലുരിഞ്ഞെന്നെ ഞാന്‍
തൂക്കിടുന്നു

------------------- പി. പി. രാമചന്ദ്രൻ

Friday, August 15, 2008

ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി

എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക

ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക

ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക

ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......

Thursday, July 17, 2008

ഫോട്ടോഷോപ്പ് - എ സി ശ്രീഹരി

പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി

മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പേയ്‌സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍‌ഗോഗ്

കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റെര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്

പതിച്ചുകൊടുത്ത നാക്ക്
തിരിച്ചെടുക്കും നേരം
സിസ്റ്റം ഹാങ്ങായി
റീസ്റ്റാര്‍ട്ടാവാതെ
വിജയന്‍ മാഷ്

Thursday, May 15, 2008

സ്വാശ്രയാശ്രമം- മോഹനകൃഷ്ണന്‍ കാലടി

ആശ്രമകൂപത്തിന് ആള്‍മറ കെട്ടിയിരിക്കുന്നത് എന്തിനാണ് ഗുരോ?
ആശ്രമമൃഗങ്ങളോ ആനന്ദം മൂത്ത മറ്റു സ്വാമിമാരോ
അബദ്ധത്തില്‍ ചെന്നു ചാടാതിരിക്കാനാണു മകനേ.

ആശ്രമത്തിന്റെ സിറ്റൌട്ടിലേയ്ക്കുള്ള പ്രവേശനഭാഗം
പീഠങ്ങളുംഗ്രന്ഥക്കെട്ടുകളും വച്ച്
കെട്ടിയടച്ചിരിക്കുന്നത് എന്തിനാണ് ഗുരോ?
ആ മുനികുമാരികയുടെ ചെറിയകുട്ടിയുണ്ട്.
കുട്ടി മുട്ടുകുത്തിയിഴഞ്ഞുവന്ന്
മുറ്റത്തേക്കുവീണു മുട്ടുപൊട്ടാതിരിക്കാനാണ് മകനേ.


ആശ്രമത്തിന്റെ മള്‍ട്ടിഫ്ലോര്‍ അദ്ധ്യയനശാലകള്‍ക്കു താഴെ
ചുറ്റും ശക്തിമത്തായ നൈലോണ്‍ വലകള്‍
വിരിച്ചുകെട്ടിയിരിക്കുന്നതോ-
ജ്ഞാനവൃക്ഷത്തിന്റെ ഫലങ്ങള്‍ കൊഴിയുമ്പോള്‍
അജ്ഞാനധൂളികള്‍ പുരളാതെയും
അനര്‍ഹര്‍ സ്പര്‍ശിക്കാതെയും
പിടിച്ചെടുത്ത് ശേഖരിക്കാനാവും അല്ലേ ഗുരോ?
അല്ല മകനെ അല്ല.
അത്- ദക്ഷിണവയ്ക്കാന്‍ വകയില്ലാത്ത ശിഷ്യന്മാരോ,
ആത്മനിയന്ത്രണമില്ലാത്തതിനാല്‍
ശിഷ്യന്മാരാല്‍ കൈകാര്യം ചെയ്യപ്പെട്ട താത്കാലികാചാര്യന്മാരോ
എളുപ്പത്തില്‍ മോക്ഷം പ്രാപിക്കുന്നതിനായി
എടുത്തുചാടിയാല്‍
പുന്നാമമാകും നരകത്തില്‍ ചെന്നുപതിക്കാതെ
വല്ലവിധേനയും ത്രാണനം ചെയ്യാനാണ് മകനേ.
സ്വാശ്രയമാര്‍ഗത്തിലാണെങ്കിലും
ഇതും ഒരാശ്രമമല്ലേ മകനേ...

Friday, May 02, 2008

മധുരവെള്ളം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.

Saturday, April 26, 2008

ജലശരീരം, വിഷ്ണുപ്രസാദ്

കാമുകിയുടെ
ശരീരത്തിലേക്ക് ആയമെടുത്തുചാടി
ആഴങ്ങളില്‍ മുങ്ങി
രസനയാല്‍ മേനിയുടെ രുചി തൊട്ടുനോക്കിയും
ഇഴയലില്‍ സുഖമറിയുമുരഗമായ് മാറിയും
ഘനരഹിതപാളിയില്‍ മത്സ്യമായ് നീന്തിയും
പവിഴങ്ങള്‍ പൂക്കുന്നൊരടിവയറുകണ്ടും
അടിമുടി നനഞ്ഞ്
അവളുടെ
പുക്കിള്‍ ചുഴിയില്‍
മുങ്ങിനിവരുമ്പോള്‍
ചുറ്റും കടല്‍